പുമ്മള്

അന്ന്, 
ഞങ്ങള്‍ ബാച്ചിലേഴ്സ് എന്ന സുവര്‍ണ നാമം പേറി ജീവിക്കുന്ന കാലം.
ആലുവാ പുഴയുടെ തീരത്തുള്ള ഹൌസിംഗ് കോളനിയിലെ ആ ഇരുനില വീടിന്റെ
മുകളിലത്തെ സാമാന്യം വലിപ്പമുള്ള ഒറ്റ മുറിയില്‍ ,ഞങ്ങള്‍ ഇരുപത്തൊന്നു പേരുണ്ടായിരുന്നു.
ആദ്യം ഞങ്ങള്‍ അഞ്ചു പേരേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു പേരല്ലേ ഉള്ളൂ, കണ്ടാല്‍ സ്വല്പം മാന്യന്മാരും 
ആണ് എന്നുള്ളത്  കൊണ്ടാണ് വീട്ടുടമ ഞങ്ങള്‍ക്ക്  ആ മുറി വാടകയ്ക്ക് തന്നത്. വെറും രണ്ടാഴ്ച കൊണ്ട് 
'പറയി പെറ്റ പന്തിരുകുലം' പോലെ ഞങ്ങള്‍ പന്ത്രണ്ടായി.വീണ്ടും ഒരു മാസം ആയപ്പോഴേക്കും അംഗ 
സംഖ്യ ഇരുപതില്‍ എത്തി.ഞങ്ങള്‍ക്ക് മുറി തന്ന് മൂന്നാം നാള്‍ വീട്ടുടമയും കുടുംബവും ഗള്‍ഫിലേക്ക് 
പോയതാണ്  ഈ ജനപ്പെരുപ്പത്തിന് കാരണം. എക്കാലത്തുമെന്ന പോലെ അക്കാലത്തും 
ബാച്ചിലേഴ്സിനു വീട് കിട്ടാന്‍ വലിയ പ്രയാസമാണ്. എന്നിട്ടും ഞങ്ങളുടെ ഭാഗ്യം കൊണ്ടോ, 
വീട്ടുടമയുടെ അജ്ഞത കൊണ്ടോ എന്തോ ഞങ്ങള്‍ക്ക് ആ മുറി കിട്ടി.  
                      ഏതായാലും ഞങ്ങള്‍ ആ മുറിയ്ക്ക് ഒരു പേരും ഇട്ടു; "വാഗണ്‍ ട്രാജഡി സ്മാരകം ". 
ഒരേ ഒരു ജനലും ഒരൊറ്റ വാതിലും മാത്രമുള്ള ആ മുറിയില്‍ ഉറങ്ങിയ ആരും, മഹാന്മാരായ നമ്മുടെ 
പൂര്‍വ സൂരികളായ സ്വാതന്ത്ര്യ സമര സേനാനികളെയും, ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ 
തുല്യതയില്ലാത്ത ആ മഹാ ദുരന്തമായ വാഗണ്‍ ട്രാജടിയുമൊക്കെ ഓര്‍ത്തു പോവും.ഇരുപതെണ്ണം 
കൂടി ആ മുറിയ്ക്കകത്ത്  കയറിയാല്‍ പിന്നെ ശുദ്ധ വായുവിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ!! 
എന്നാല്‍ പറഞ്ഞു വരുന്നത് അതൊന്നുമല്ല.ശുദ്ധ വായു കിട്ടാന്‍ മുറിയ്ക്ക് പുറത്തിറങ്ങിയാല്‍ മതി; 
മതിയാവോളം കിട്ടും. അതും ഫ്രീ ആയിട്ട്.


                    ഭക്ഷണം!! അതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. ഒന്ന് വെശപ്പടയ്ക്കണമെങ്കില്‍ ഒരൊന്നൊന്നര കിലോമീറ്റര്‍ ദൂരമെങ്കിലും നടക്കണം. ഇനി നടന്നാല്‍ തന്നെ വയറിനും മനസ്സിനും പിടിക്കുന്ന വല്ലതും കഴിക്കണമെങ്കില്‍ നല്ല കാശുള്ള അപ്പന്മാര്‍ക്കു ജനിക്കണം.ഞങ്ങളിലാര്‍ക്കും ദൈവം സഹായിച്ച് അങ്ങനെ ഒരു ഭാഗ്യം എന്തായാലും കിട്ടിയിട്ടുമില്ല. വെറും രണ്ടോ മൂന്നോ കെട്ട് കാജാ ബീഡി കൊണ്ടാണ്  ഇരുപതില്‍ പത്തൊന്‍പത് പേരും ധൂമപാന ദാഹം തീര്‍ക്കുന്നത്. ഒരുത്തന് മാത്രം ആ ശീലം ഇല്ലാത്തത് കൊണ്ട് അവന്‍ അതില്‍ നിന്നും രക്ഷപ്പെട്ടു. നിരവധി ചുണ്ടുകളിലൂടെ സഞ്ചരിച്ച് എരിഞ്ഞു തീര്‍ന്ന ബീഡികള്‍ കുറ്റികളായി വീണ്ടും മുറിയുടെ മൂലകളില്‍ കാത്തിരിയ്ക്കും. ഇത്തരം ബീഡികുറ്റികളില്‍ മാത്രം ആനന്ദം കണ്ടെത്തിയിരുന്ന ചില മഹാന്മാരും ഉണ്ടായിരുന്നു കൂട്ടത്തില്‍ .


                    അങ്ങനെയിരിയ്ക്കുമ്പോളാണ്  ഞങ്ങളിലേക്ക്  ഒരു  'ഇരുപത്തിയൊന്നാമന്‍ ' കൂടി കയറി 
വരുന്നത്. നെഞ്ച് വരെ കയറ്റിയിട്ട പാന്റ്സിന്റെ ഉള്ളിലേക്ക്  തിരുകിക്കയറ്റിയ പള പള മിന്നുന്ന 
ഷര്‍ട്ടും ഇട്ട്, ഒരു കയ്യില്‍ വലിയ ഒരു അല്കാട്ടെല്‍ മൊബൈല്‍ ഫോണും മറ്റേ കയ്യില്‍ ഒരു 
വലിയ- ജപ്പാന്‍ മെയിഡ്- പച്ച കളര്‍ ട്രോളി ബാഗും വലിച്ച് , കാലിനു പാകമില്ലാത്ത വലിയ 
രണ്ട് -തൂവെള്ള-ശൂസുമിട്ട്, ഇരുപത് വ്യത്യസ്തങ്ങളായ 'പ്രാകൃത' രൂപങ്ങളെ കണ്ട പരിഭ്രാന്തിയോടെ 
ഒരു സന്ധ്യാ നേരത്ത് അവന്‍ കയറി വന്നു. അത് വരെ ഞങ്ങളില്‍ കേരളത്തിലെ ഒരു ജില്ല ഒഴികെ 
മറ്റെല്ലാ ജില്ലകളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. ആ ഒരു ജില്ലയുടെ കുറവ് ഇതാ ഇതോടെ നികന്നു. 
ആള് സംസാരിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി ജില്ല ഏതാണെന്ന്; മലപ്പുറം. ഇനി ജില്ലയില്‍ 
എവിടെയാണെന്നല്ലേ, 'നെലംബൂര് !!' അതായതു നിലമ്പൂര്‍ .


                   നിലമ്പൂര്‍ക്കാരന്റെ പേര് ഞാനിപ്പോള്‍ പറയുന്നില്ല.തല്‍ക്കാലം നമുക്കവനെ കുഞ്ഞാപ്പു
എന്ന് വിളിക്കാം.കുഞ്ഞാപ്പു വന്നു കയറിയത് ചില വിദ്വാന്മാര്‍ക്കു 'മനസ്സില്‍ ലഡ്ഡു പൊട്ടിയ' പോലായി.
ഇനി കുറച്ചു കാലത്തേക്ക് നന്നായിട്ടൊന്നു 'കട്ടന്‍ ബീഡി'യെങ്കിലും വലിയ്കാനുള്ള വകയായല്ലോ 
എന്നുള്ളതാണ് അവരുടെ സന്തോഷം.!! കാരണം കുഞ്ഞാപ്പുവിന്റെ ആ വരവ് കണ്ടാലേ അറിയാം 
ബാപ്പ ഗള്‍ഫിലാണെന്ന്. ആ ഗള്‍ഫ്‌ കൊണ്ട് വലിയ ഗുണം ഒന്നുമില്ലെന്ന്‍ പിന്നീട് മനസ്സിലായി.
സംഗതി എന്തായാലും കുഞ്ഞാപ്പുവിന്റെ വരവ് ഞങ്ങളെ പുതിയ ഒരു വഴിത്തിരിവിലെത്തിച്ചു 
എന്നുള്ളതാണ് സത്യം.എങ്ങനെ എന്നല്ലേ? പറയാം!
 


                    കുഞ്ഞാപ്പു വന്നതിന്റെ പിറ്റേന്ന് തന്നെ ആ പാവത്തിന്റെ പണി പാളി."പണി പാലും വെള്ളത്തില്‍ കിട്ടി" എന്ന്  പറഞ്ഞാല്‍ മതിയല്ലോ!! പുള്ളിക്കാരന്റെ 'ഹാര്‍ഡ് വെയറും' ഹോട്ടലിലെ ഭക്ഷണവും തമ്മിലുള്ള പൊരുത്തക്കേട് ചില്ലറ പ്രശ്നങ്ങള്‍ ഒന്നുമല്ല ഉണ്ടാക്കി വെച്ചത്. 'വാഗണ്‍ ട്രാജെടി സ്മാരകത്തില്‍ ' ആകെയുള്ള ഒരേ ഒരു കക്കൂസ് മതിയാകാതെ വന്നപ്പോള്‍ ടിയാന്റെ താമസം രണ്ടാഴ്ചത്തേക്ക്  ആലുവ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.ഇതേ ഗതി പലര്‍ക്കും ഇതേ കാലയളവില്‍ വന്നതോടെ ഞങ്ങള്‍ പുതിയ ഒരു മാര്‍ഗത്തെ കുറിച്ച്  കുലങ്കഷമായി ഒന്നാലോചിച്ചു ഒരു തീരുമാനമെടുത്തു. സ്വന്തമായി പാചകം തുടങ്ങുക!! അപ്പോഴതാ വരുന്നു ചോദ്യങ്ങളുടെ ഒരു ശര വര്‍ഷം.


ആര് വെയ്ക്കും?
എന്ത് വെയ്ക്കും?
എങ്ങനെ വെയ്ക്കും?
എന്തൊക്കെ വേണം?
അങ്ങനെ പോയി ആ ചോദ്യാവലികള്‍ .


ഉത്തരങ്ങളും വന്നു!
"കഞ്ഞി വെയ്ക്കാം!" ആരൊക്കെയോ വിളിച്ചു പറഞ്ഞു.
"കഞ്ഞി ഞാന്‍ വെയ്ക്കാം" ഒരുത്തന്‍ .
കഞ്ഞി വെയ്ക്കാന്‍ ആര്‍ക്കാ അറിയാത്തത് ?
കറി എന്തുണ്ടാക്കും? ആരുണ്ടാക്കും?


പെട്ടെന്ന് കുഞ്ഞാപ്പു; "ഹ് ഹത്  ഞമ്മള് ണ്ടാക്കും"


നിനക്കെന്തുണ്ടാക്കനറിയാന്നാ?
"ഞമ്മക്കറിയാന്ന്........   കഞ്ഞീക്ക്  കൂട്ടാന് ണ്ടാക്ക് ണ കാര്യം ഞമ്മള്  ഏറ്റ് "
"എന്നാലും എന്തുണ്ടാക്കും എന്ന് പറ"
കുഞ്ഞാപ്പു ഒന്നാലോചിച്ചിട്ട് പറഞ്ഞു;
"പൂള!!"


ദൈവമേ ഇവനിതെന്താ ഈ പറയുന്നെ?
ഭൂരിപക്ഷം ആളുകളുടെയും മുഖത്ത് ഒരു ചളിപ്പ്‌.


സംഗതി മനസ്സിലായ പാലക്കാട്ട് കാരന്‍ പറഞ്ഞു "വടക്കോട്ടൊക്കെ പൂള എന്ന് വെച്ചാ 'കപ്പ' എന്നാ"
" ഹ്ഹൊ" ഇപ്പഴാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്‌.


" നിനക്ക് വേറെ എന്തൊക്കെ ഉണ്ടാക്കാനറിയാം?" അടിമാലിക്കരന്റെതാണ് ചോദ്യം.
കുഞ്ഞാപ്പു ഒറ്റ ശ്വാസത്തില്‍ ഒരു വലിയ ലിസ്റ്റ് അങ്ങ് പറഞ്ഞു തീര്‍ത്തു.
ആര്‍ക്കും ഒന്നും മനസ്സിലായില്ല!!


"ഡേയ്  നെനക്ക്  പെട്ടെന്ന് ഒണ്ടാക്കാന്‍ പറ്റുന്ന എന്തെങ്കിലും ഒന്ന് പറ."
"പെട്ടെന്ന് ണ്ടാക്കാംപറ്റ്ണത് .......... "കുഞ്ഞാപ്പു ഒന്നാലോചിച്ചു.എന്നിട്ട് പെട്ടെന്ന് എന്തോ 'കത്തിയ' പോലെ നല്ല ആവേശത്തില്‍ ഒരൊറ്റ പറച്ചില്‍ ;


"പുമ്മള് "!!!
അതെന്തോന്ന് ?
"പ്പുമ്മളെന്താന്നറീലാ...........?"
കുഞ്ഞാപ്പുവിന്റെ മുഖത്ത് അതിശയം.


"പടച്ചോനേ.... പുമ്മളല്ലേ കഞ്ഞീക്ക്  ബെശ്റ്റ് !!"
"നല്ല എളുപ്പത്തില്  ണ്ടാക്കാനും  ബെയ്ക്കും" കുഞ്ഞാപ്പു തുടര്‍ന്നു.


അതിന്റെ ടേസ്റ്റ്  എങ്ങനെയാ ....... കൊള്ളാമോ?
"പിന്നേ.........."
കുഞ്ഞാപ്പുവിന്റെ ആവേശം കണ്ട് എല്ലാവര്‍ക്കും ആവേശമായി.
"എന്നാ ശരി! പുമ്മളെങ്കി പുമ്മള് !!!"


                      പിന്നീടങ്ങോട്ട് ഒരു പട തന്നെയായിരുന്നു.കുറെ പേര്‍ മണ്ണെണ്ണ സ്ടവ് വാങ്ങാനോടുന്നു, ചിലര്‍ പാത്രങ്ങള്‍ വാങ്ങാന്‍ പോകുന്നൂ, മറ്റു ചിലരെ അരിയും മറ്റു സാധനങ്ങളും വാങ്ങാന്‍ എല്പിക്കുന്നൂ,.....എല്ലാത്തിനും കുഞ്ഞാപ്പുവിന്റെ കീശയില്‍ നിന്ന് തന്നെ കാശും...! പുമ്മളിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കുഞ്ഞാപ്പുവിനെ തന്നെ ഏല്പിച്ചു.അങ്ങനെ കുറച്ചു നേരത്തിനകം എല്ലാം റെഡി.ഇനി ആ മഹത്തായ പാചക യജ്ഞം അങ്ങ് തുടങ്ങിയാല്‍ മതി.


                      ഒരു അടുക്കളയോ,മറ്റൊരു മുറിയോ, ഒന്നും തന്നെയില്ലാത്ത,ഇരുപത്തൊന്നെണ്ണത്തിനും കൂടി കിടയ്ക്കാനും സൊറ  പറഞ്ഞിരിയ്ക്കാനും,വലിയ്ക്കാനും,വിടാനും.......;-വിടാനോ? അതെ! വിടാന്‍ തന്നെ!! എന്തോന്ന്? ഹോ! ഒരു കണ്ണൂര്‍ക്കാരനും  ഒരു തൃശൂര്‍ക്കാരനും ഉണ്ട് ; അവരാണതിന്റെ  ആള്‍ക്കാര്‍ .എന്തിന്റെ? മനസ്സിലായില്ല അല്ലെ? എങ്കില്‍ മഹാനായ ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറയാം."ഭര്‍ ര്‍ ര്‍ ര്‍ .......!!" ഇപ്പൊ മനസ്സിലായല്ലോ!. അതെ- അങ്ങനെ എല്ലാത്തിനും കൂടിയുള്ള ആ ഒറ്റ മുറിയുടെ ഒരു മൂലയില്‍ എല്ലാം സെറ്റ് ചെയ്തു.ഇരുപത്തൊന്നെണ്ണത്തിന്റെ മുഷിഞ്ഞ തുണികളുടെയും, ബീഡിപ്പുകയുടെയും, പിന്നെ നേരത്തെ പറഞ്ഞതിന്റെയും ഒക്കെ നാറ്റത്തിനു പുറമേ മണ്ണെണ്ണയുടെയും വെന്ത കഞ്ഞിയുടെയും മണം കൂടിയായപ്പോള്‍ വാഗണ്‍ ട്രാജഡി സ്മാരകത്തിന്റെ അവസ്ഥ പ്രത്യേകം പറയേണ്ടല്ലോ!


                      അങ്ങനെ പാചകം തുടങ്ങി.കുഞ്ഞാപ്പു തന്നെ കഞ്ഞിയും കറിയും വെയ്ക്കാമെന്നേറ്റു. ഈ സമയം ബാക്കിയെല്ലാവരും കൂടി കുളിയ്ക്കാന്‍ വേണ്ടി പുഴയിലേക്കിറങ്ങി. ആദ്യമായിട്ട് ഒരു കാര്യം നടക്കുകയല്ലേ! ഇത്തിരി 'വൃത്തീം മെനേം' ആയിക്കോട്ടെ എന്ന് വിചാരിച്ചു. നേരം ഒരുപാട് ഇരുട്ടിയപ്പോഴാണ് എല്ലാവരും തിരിച്ചു കയറിയത്. ആലുവാപ്പുഴയോടുള്ള പ്രണയം കാരണം സമയം പോയതറിഞ്ഞില്ല. കുളി കഴിഞ്ഞ് തിരിച്ചു വരുന്നത് വിശന്നു വലഞ്ഞ് , ഒരാനയെ തിന്നാനുള്ള ആര്‍ത്തിയുമായാണ് .ഇതുവരെ കഴിച്ചിട്ടില്ലാത്ത പുമ്മളും കൂട്ടി കഞ്ഞി കുടിയ്ക്കാനുള്ള എല്ലാവരുടെയും ആവേശം പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്.


"എന്തെരെടെയ്........ കുഞ്ഞാപ്പൂ..... കഞ്ഞികളും പുമ്മളുകളുമൊക്കെ എന്തരായീ.......?"
ആറ്റിങ്ങല്‍ക്കാരന്റെതാണ് ചോദ്യം!


ചോദ്യത്തിനുത്തരമായി കുഞ്ഞാപ്പുവിന്റെ അതിവിശാലമായ 'പല്ലിളി!'.
"ഒക്കെ റെഡ്യായിക്ക്ണ്, ങ്ങള്  ബന്നു കുടിച്ചാ മതി."


എല്ലാവരുടെ മുഖത്തും സന്തോഷം! എന്തെന്നില്ലാത്ത ഒരാഹ്ലാദം!!
എല്ലാവരുടെയും കണ്ണുകള്‍ 'കഞ്ഞിമൂല'യിലേക്ക്  പാഞ്ഞു.(പാചകം ചെയ്യുന്ന മൂലയില്‍ , ചുമരില്‍ കൂട്ടത്തിലാരോ എഴുതി ഒട്ടിച്ചതാണ് ആ പേര്)
കഞ്ഞിക്കലം സ്ടവില്‍ ഇരിപ്പുണ്ട്."പുമ്മളെവിടെ?" എല്ലാവരുടെയും  മുഖത്ത്  ഒരു ജിജ്ഞാസ!


"അതൊക്കെണ്ട്....,സസ് പെന്‍സാണ് !!"
ഈ കുഞ്ഞാപ്പുവിന്റെ ഒരു കാര്യം!




അങ്ങനെ കുഞ്ഞാപ്പു തന്നെ എല്ലാവര്‍ക്കും കഞ്ഞി വിളമ്പി.
"പുമ്മളെവിടെ?" എല്ലാവരും ആകാംക്ഷയോടെ കുഞ്ഞാപ്പുവിനെ നോക്കി.
"ഇപ്പത്തെരാ.. ങ്ങള് ബേജാറ്  ആകല്ലിം"
"ഒന്ന് വേഗം... ഇങ്ങെട് കുഞ്ഞാപ്പൂ .."


സസ് പെന്സിനു വിരാമമിട്ടു കൊണ്ട് കുഞ്ഞാപ്പു മുറിയുടെ ഒരു മൂലയില്‍ അവന്റെ ബാഗിന്റെ മറവില്‍ നിന്ന് , ഒരു പാത്രം പുറത്തെടുത്തു.
എല്ലാവരുടെയും ചുണ്ടുകളില്‍ സുന്ദരമായ ഇരുപതു പുഞ്ചിരികള്‍ .
പാത്രം തുറന്നു. എല്ലാവരും ഞെട്ടി.


"ദേ.... ചമ്മന്തീ.... മുളക് ചമ്മന്തീ........!!! "
"എടാ പുമ്മളെവിടെ?!!"
"ഇതെന്ന്യാ പുമ്മള് ...."
ഈശ്വരാ......... ചമ്മതിയ്ക്ക്  മലയാളത്തില്‍ ഇങ്ങനെയും ഒരു പേരോ.........?  "പ്പുമ്മള്........ !!!!!!!!!!!!!"




---------------------------------------------------------------------------------------------------------------------
മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ ചമ്മന്തിയ്ക്ക് പറയുന്ന പേരാണ് 'പുമ്മള് '.ചമ്മന്തിയിലെ പ്രധാന ഘടകങ്ങളായ "ഉപ്പും" "മുളകും" എന്നുള്ളത് ചേര്‍ന്നാണ്  'പുമ്മള്' എന്ന വാക്ക് ഉണ്ടായത്.
പഴയ കാലത്തെ വറുതിയുടെ നാളുകളില്‍ കഞ്ഞിയ്ക്ക് കൂട്ടായിട്ട്‌ വെറും ഉപ്പും മുളകും മാത്രം ചാലിച്ച് ഉണ്ടാക്കിയ ഈ വിഭവത്തിനു വളരെ നിഷ്ക്കളങ്കമായി വീണ പേരാണ്  'പുമ്മള്'.പിന്നീട് എല്ലാത്തരം ചമ്മന്തികളും  ഇതേ പേരില്‍ അറിയപ്പെട്ടു;ചെറിയ ഒരു വ്യത്യാസത്തോടെ. ഉദാഹരണത്തിന്  'തേങ്ങാപ്പുമ്മള്' ,'മാങ്ങാപ്പുമ്മള് ','ചക്കരപ്പുമ്മള് ',അങ്ങനെ പോകും.....!
 


5 comments:

  1. പ്പുമ്മള്‍ക്കഥ, ചമ്മന്തി, കുഞ്ഞാപ്പു... എല്ലാം കൊള്ളാം. വളരെയിഷ്ടായീ.

    :)

    ReplyDelete
  2. കിടു.......
    ആള്‍ക്കാരെ ഒക്കെ പുടികിട്ടി ....കേ..ട്ടാ.....

    ReplyDelete
  3. എങ്കിലും എന്‍റെ കുഞ്ഞാപ്പു, അന്‍റെയൊരു പുംമ്മളെ....

    ReplyDelete
  4. ..രസമുള്ള ഭാഷയും കഥാപാത്രങ്ങളും..കൂടുതല്‍ എഴുതുക..

    ReplyDelete